Wednesday, July 11, 2012

അംബുജം കടമ്പൂര്


 പെൺപേടി

ബാല്യത്തിന്റെ മാവിൻ ചോട്ടിൽ
അച്ഛനുമമ്മയുമാകണമെന്ന്
വാശിപിടിച്ചത്
അനിക്കുട്ടനായിരുന്നു

മാങ്ങ പെറുക്കിയെടുത്ത
ഹാഫ് പാവാടക്കുത്ത്
അഴിച്ചെടുത്ത്,
നഗ്നയായി നിൽക്കാൻ പറഞ്ഞത്
ബാബുവേട്ടനും.
മധുരപ്പതിനേഴിന്റെ
ഇടവഴിയിൽ തടഞ്ഞുവച്ച്
പ്രണയലേഖനമാദ്യം തന്നത്
റിട്ടയേർഡ് പട്ടാളക്കാരനും
മറുപടിയിൽ പാതിരാനിലാവിന്റെ
സാമീപ്യം വേണമെന്നും
പാതിചാരിയ വാതിലുകൾ
മാർജ്ജാര പാദങ്ങൾക്ക്
മാർഗമാവണമെന്നും
കുറിമാന സൂചനകൾ.

കുന്നിൻ പള്ളിയിലെ
വായനാ മൂലയിലാണ്
നഗ്നനായ പുരുഷനെ
കിതപ്പാർന്ന ശബ്ദത്തോടെ
നേരിടേണ്ടി വന്നത്
ഭയത്തിന്റെ കുതിരവേഗത്തിൽ
അന്നേ പുരുഷനിൽ നിന്നും
ഓടി മറഞ്ഞിരുന്നു,
എന്റെ ചിന്തകളും വികാരങ്ങളും.

കുമാരസംഭവത്തിലെ
ഗൗരീനാസികയിലെ ജലകണം
ഒഴുകിയ വഴികളിലൊന്നും
അശ്ലീലത്തിന്റെ പ്രണയക്കാഴ്ച
കാണാതെ പോയത്
ബാല്യം കയ്യിലിട്ടു തന്ന
ഭയത്തിന്റെ തണുപ്പ്
ഹൃദയത്തിലടിഞ്ഞതിലാവാം.


Wednesday, January 11, 2012

മുനീർ അഗ്രഗാമി

ജന്മന്തരങ്ങൾ

ഒരു ചുംബനം മതി

ഉടലുമുള്ളവും ഉള്ളിലൊതുക്കി

പൂമ്പാറ്റയാകുവാൻ.

മുമ്പൊരു ജന്മത്തിൽ

നിന്നിതളിൽ വന്നിരുന്നു

തേനുണ്ടതിന്നനുഭൂതി

പെയ്തിറങ്ങുവാൻ.


ഒരു സ്പർശനം മതി

ഓരോ കോശത്തിലും

നിന്റെ വെളിച്ചം

കത്തിപ്പടരുവാൻ.


അപ്പോൾ തെളിയുമൊരു ദൃശ്യം

പാമ്പുകളായ് പമ്പാതീരത്തൊരുനാൾ

നാം പിണഞ്ഞു

നൃത്തമാടിയ ദൃശ്യം.


ഇന്നുമവിടെ ബാക്കിയായ്

മരവേരുകൾ

കാലുകളിൽ ചുംബിക്കുന്നു.

കരിങ്കല്ലുകൾ പ്രണയാതുരരായ്

പറയുന്നു

സ്പർശിച്ചലിയിക്കുവാൻ

നീയെന്നെ സ്പർശിച്ച പോൽ


ഒരോ ജന്മത്തിലും

നമുക്കേറ്റ പരിക്കുകളുണ്ടിനി

ഒരുക്കൂട്ടി വെച്ചു

മഴവില്ലു നിർമിക്കുവാൻ.

Thursday, November 29, 2007

മനോജ് കാട്ടാമ്പള്ളി


പോക്കിരി

നാലര വയസ്സുതികയാത്ത
ഒരു തമിഴനാണു ഞാന്‍

വിശപ്പിനെ
കുപ്പി
കടലാസ്
പ്ലാസ്റ്റിക്
ഇരുമ്പ്
എന്നിവയുടെ പഴക്കത്താല്‍
തൂത്തു മാറ്റുന്നു.

നിങ്ങളെന്തിനാണ്‍
എന്റെ അമ്മയെ,
പ്രായം തികയാത്ത അക്കച്ചിയെ
കളവിന്റെ പാദസരമണിയിച്ച്
അട്ടഹാസത്തോടെ തുണിയുരിയുന്നത്

പ്ലാസ്റ്റിക് തമ്പുകളിലൊന്നില്‍
പുതപ്പുകിട്ടാതെ കിതക്കുന്ന
അച്ഛനെ ഉറക്കിക്കിടത്തിക്കൊണ്ട്
അമ്മയോടൊപ്പം രാവിലെ തെരുവിലേക്കിറങ്ങിയ
ഇടവഴികളെ
ആരുടെയോ പഴയ ചെരുപ്പില്‍
ചേര്‍ത്തു പിടിക്കുകയായിരുന്നു ഞാന്‍

എം.ജി.ആര്‍
രജനീകാന്ത്
ഇളയ ദളപതി
ഏഴൈകള്‍ക്ക് സ്വന്തക്കാരന്‍
ആള്‍ക്കൂട്ടമേ,
ഞാന്‍ ഇതൊന്നുമല്ലാത്തതു കൊണ്ട്
നിങ്ങളെ തല്ലിക്കൊല്ലാതെ വിടുന്നു.
കണ്ണീര്‍ വിതക്കുന്ന ജീവിതത്തിന്റെ
കട്ടില്‍ മരമേ….
‘ഇവന്‍ നിന്നാലേ എതിരാകും ഊര്‍‘

ഞാന്‍
നിസ്സഹായതയുടെ പത്തുവിരലുകള്‍
അമ്മയ്ക്കു നേരെ വന്ന അനേകം കൈകളാല്‍
ചതച്ചുകളഞ്ഞ
പോക്കിരി
(പീക്കിരി)

സ്നേഹത്തിനു പകരം
ഘോരമായ അപമാനത്തിന്റെ കാട്ടുമരം കൊണ്ട്
നിങ്ങള്‍ കുത്തിമലര്‍ത്തിയിട്ട ചതുപ്പില്‍
എഴുനേല്‍ക്കനാ‍വാതെ
ഞങ്ങളെ കിടത്തിയിട്ട്

നിങ്ങള്‍
എടുത്തു രസിക്കുന്ന
ഒരു ഫോട്ടോയിലും
ഞങ്ങള്‍ അലിഞ്ഞു തീരില്ല

ആത്മാഭിമാനമേ,
നിന്നെ ഭ്രൂണം എന്നുപമിക്കാനുളള
പഠിപ്പ് എനിക്കില്ല

നാലര വയസ്സുതികയാത്ത
ഒരു തമിഴനാണു ഞാന്‍

നൊമ്പര ജീവിതത്തിന്റെ പെരുമഴയില്…

ആശുപത്രി കിടക്കയിലിരുന്നു റഫീന എഴുതിയ വരികള്‍
വേദനയുടെ മഴനനഞ്ഞവയായിരുന്നു.സ്വപ്നങ്ങളും ആഹ്ലാദങ്ങളും ചേര്‍ത്തുവെച്ച് നോട്ടുബുക്കില്‍ വരഞ്ഞിട്ട കവിതകള്‍ ഒരു കവിതാ സമാഹാരമായി പുറത്തിറങ്ങിയതിന്റെ സന്തോഷത്തിലാണ്‍ കണ്ണൂര്‍ തളിപ്പറമ്പിലെ കാഞ്ഞിരങ്ങാട് ഹയര്‍ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ റഫീന.
ജന്മനാ ശാരീരിക വൈകല്യ്‌വുമായി പിറന്ന റഫീനയ്ക്ക് ചലിക്കാനാകുമായിരുന്നില്ല. ഇരുകൈകള്‍ ഒട്ടിപ്പിടിച്ച നിലയിലുമായിരുന്നു.കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സയാണ്‍ റഫീനയ്ക്ക് പുതുജീവന്‍ നല്‍കിയത്. സ്കൂള്‍ മാഗസിനിലും മറ്റുമായി നിരവധി കവിതകള്‍ എഴുതി.“ ഇനിയും വരാത്ത കവിത“ എന്ന റഫീനയുടെ ആദ്യ പുസ്തകം കവി പി.കെ. ഗോപിയാണ്‍ പ്രകാശനം ചെയ്തത്.
റഫീനയുടെ കവിത

മഞ്ഞു പെയ്തിറങ്ങുമ്പോള്‍

മഞ്ഞു പെയ്തിറങ്ങുമ്പോള്‍
ഇരുട്ടിന്റെ അഗാതതയില്‍ നിന്നും
ചെളിപുരണ്ട വെളള വസ്ത്രങ്ങളണിഞ്ഞ്
വ്രണങ്ങളുമായ് നീ ഓടിക്കിതച്ചെത്തിയപ്പോള്‍
ഞാന്‍ ഒരിക്കലും കരുതിയില്ല
നീയൊരു കൊലപാതകിയാണെന്ന്,
കഴുമരം കാത്തുകിടക്കുന്നവനാണെന്ന്.
അറിയാതെ ഞാന്‍ നിന്നെ പരിചരിച്ചു
ഭക്ഷണവും വസ്ത്രവും തന്നു
അറിഞ്ഞിട്ടും ഞാന്‍ നിന്നെ പ്രണയിച്ചു.
നാളെ നീ കൊല ചെയ്യപ്പെടും
നീ വെറും ഓര്‍മയായി മാറും.

ദൈവമേ… എനിക്കു സഹിക്കന്‍ വയ്യ,
നീ മരിക്കാന്‍ പോകുന്നു
ഇനി ഏതാനും നിമിഷങ്ങള്‍.
നിന്റെ ചലനമറ്റ ശരീരം കാണാന്‍
എന്റെ കണ്ണുകള്‍ക്ക് കാഴ്ചയില്ല
ഹൃദയത്തിന്‍ കാഠിന്യമില്ല

മഞ്ഞുപെയ്തിറങ്ങുന്നു,
രാ‍ത്രിയുടെ നിശബ്ദതയില്‍
നിന്റെ മരണം
എന്റെ കാതുകളില്‍ മുഴങ്ങുന്നു.
പുറത്ത് നല്ല തണുപ്പുണ്ട്
ചെറിയ തോതില്‍ മഴ പെയ്യുന്നുണ്ടായിരുന്നു.
നിമിഷങ്ങള്‍ക്കകം പേമാരിയായി
ശക്തിയായ കാറ്റും വീശുന്നുണ്ട്
ഭ്രാന്തു പിടിച്ച മഴ രാവിലെ
എന്റെ കിളിക്കൂട് തകര്‍ക്കുമോ?
ആ കിളിക്കൂട് നിനക്കും പ്രിയപ്പെട്ടതായിരുന്നില്ലേ?
നിന്റെ ഓര്‍മകള്‍ ഞാന്‍
കഴുകിക്കളയുമ്പോഴും
മഞ്ഞുപെയ്തിറങ്ങുകയായിരുന്നു.
നിന്റെ ശവക്കല്ലറയിലും
മഞ്ഞു പെയ്തിറങ്ങുകയായിരുന്നു.

സുനില് കുമാര് എം.എസ്

കുപ്പായം

അലക്കിനിടെ തെറിച്ചു
വെളളത്തില്‍ വീണ
കുപ്പായത്തിലെയവസാന ബട്ടണ്‍
പിഴിഞ്ഞ് കുടഞ്ഞ്
നിവര്‍ത്തിയപ്പോള്‍-
ഭൂപടം പോലെയുളള
കുപ്പായക്കീറിലൂടെക്കണ്ടത്
അക്കരെക്കടവില്‍
കുളിക്കുന്ന പെണ്ണുങ്ങളെ

അമ്മ വാക്കു തന്നിട്ടുണ്ട്
ഞായറാഴ്ച വരുന്ന
തുണിക്കാരന്റെ കയ്യിലെ
പുതിയ കുപ്പായം

ബട്ടണുകള്‍ വേണ്ടാത്ത പുത്തന്‍
വെയില്‍ക്കുപ്പായമണിണിഞ്ഞ്
കാത്തിരിപ്പാണു ഞാന്‍
ഞായറാഴ്ചയും നോക്കി ഞാന്‍…