ജന്മന്തരങ്ങൾ
ഒരു ചുംബനം മതി
ഉടലുമുള്ളവും ഉള്ളിലൊതുക്കി
പൂമ്പാറ്റയാകുവാൻ.
മുമ്പൊരു ജന്മത്തിൽ
നിന്നിതളിൽ വന്നിരുന്നു
തേനുണ്ടതിന്നനുഭൂതി
പെയ്തിറങ്ങുവാൻ.
ഒരു സ്പർശനം മതി
ഓരോ കോശത്തിലും
നിന്റെ വെളിച്ചം
കത്തിപ്പടരുവാൻ.
അപ്പോൾ തെളിയുമൊരു ദൃശ്യം
പാമ്പുകളായ് പമ്പാതീരത്തൊരുനാൾ
നാം പിണഞ്ഞു
നൃത്തമാടിയ ദൃശ്യം.
ഇന്നുമവിടെ ബാക്കിയായ്
മരവേരുകൾ
കാലുകളിൽ ചുംബിക്കുന്നു.
കരിങ്കല്ലുകൾ പ്രണയാതുരരായ്
പറയുന്നു
സ്പർശിച്ചലിയിക്കുവാൻ
നീയെന്നെ സ്പർശിച്ച പോൽ…
ഒരോ ജന്മത്തിലും
നമുക്കേറ്റ പരിക്കുകളുണ്ടിനി
ഒരുക്കൂട്ടി വെച്ചു
മഴവില്ലു നിർമിക്കുവാൻ.