പെൺപേടി
ബാല്യത്തിന്റെ മാവിൻ ചോട്ടിൽ
അച്ഛനുമമ്മയുമാകണമെന്ന്
വാശിപിടിച്ചത്
അനിക്കുട്ടനായിരുന്നു…
മാങ്ങ പെറുക്കിയെടുത്ത
ഹാഫ് പാവാടക്കുത്ത്
അഴിച്ചെടുത്ത്,
നഗ്നയായി നിൽക്കാൻ പറഞ്ഞത്
ബാബുവേട്ടനും.
മധുരപ്പതിനേഴിന്റെ
ഇടവഴിയിൽ തടഞ്ഞുവച്ച്
പ്രണയലേഖനമാദ്യം തന്നത്
റിട്ടയേർഡ് പട്ടാളക്കാരനും
മറുപടിയിൽ പാതിരാനിലാവിന്റെ
സാമീപ്യം വേണമെന്നും
പാതിചാരിയ വാതിലുകൾ
മാർജ്ജാര പാദങ്ങൾക്ക്
മാർഗമാവണമെന്നും
കുറിമാന സൂചനകൾ.
കുന്നിൻ പള്ളിയിലെ
വായനാ മൂലയിലാണ്
നഗ്നനായ പുരുഷനെ
കിതപ്പാർന്ന ശബ്ദത്തോടെ
നേരിടേണ്ടി വന്നത്
ഭയത്തിന്റെ കുതിരവേഗത്തിൽ
അന്നേ പുരുഷനിൽ നിന്നും
ഓടി മറഞ്ഞിരുന്നു,
എന്റെ ചിന്തകളും വികാരങ്ങളും.
കുമാരസംഭവത്തിലെ
ഗൗരീനാസികയിലെ ജലകണം
ഒഴുകിയ വഴികളിലൊന്നും
അശ്ലീലത്തിന്റെ പ്രണയക്കാഴ്ച
കാണാതെ പോയത്
ബാല്യം കയ്യിലിട്ടു തന്ന
ഭയത്തിന്റെ തണുപ്പ്
ഹൃദയത്തിലടിഞ്ഞതിലാവാം.
No comments:
Post a Comment